this my blog

this my blog
this my blog

Monday, 6 February 2017

ഉദാഹരണത്തിന് വി എസ് അച്യുതാനന്ദനും പിണറായി വിജയനും.....

എങ്ങനെയാണ് ഒരു നല്ല പ്രാസംഗികനാകുന്നതെന്ന് അറിയാമോ?

എങ്ങനെയാണ് ഒരു നല്ല പ്രാസംഗികനാകുന്നതെന്ന് അറിയാമോ? പലർക്കും ഇന്നറിയാത്ത കാര്യമതാണ്. ശ്രദ്ധിച്ചില്ലെങ്കിൽ നല്ല പണികിട്ടും. നമ്മു‌ടെ പ്രാഞ്ചിയേട്ടനു കി‌ട്ടിയതുപോലത്തെ പണി. പ്രാഞ്ചിയേട്ടനെ അറിയില്ലേ? രഞ്ജിത് സംവിധാനം ചെയ്ത ''പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്'' എന്ന സൂപ്പർ ചിത്രത്തിലെ പ്രാഞ്ചിയേട്ടനെ ആരും മറക്കാൻ സാധ്യതയില്ല.
 
കാണാതെ പഠിച്ച വാചകങ്ങ‌ൾ മനസ്സിലിട്ട് കൂട്ടിക്കുഴച്ചുകൊണ്ടാണ് പ്രാഞ്ചിയേട്ടൻ (മമ്മൂട്ടി) സ്റ്റേജിലേക്ക് കയറുന്നത്. എന്തിനെന്നോ? പ്രസംഗിക്കാൻ. കൂടെയുള്ളവർ പകർന്നു നൽകിയ പ്രോത്സാഹനം മാത്രമാണ് ഏകെ ആശ്വാസം. തൃശൂരും പൂരവും ഒക്കെയാക്കി ഒരു അടിപൊളി പ്രസംഗം അതായിരുന്നു ലക്ഷ്യം. എന്നാൽ, പൂരം.. അത് മാത്രമേ നാവിന് പുറത്തേക്ക് വരുന്നുള്ളു. ഭയമാണ് പ്രശ്നം. ഒടുവില്‍ കാണികളുടെ കൂവലിന്റെ അകമ്പടിയോടെ ഒന്നും പറയാതെ മടക്കം.
 
പ്രാഞ്ചിയേട്ടനു പറ്റിയതുപോലത്തെ അബന്ധം ജീവിതത്തിൽ പലർക്കും പറ്റിയിട്ടുണ്ടാകും. ചിലകാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചാൽ ഈ പ്രശ്നം നമുക്ക് ഇല്ലാതാക്കാൻ കഴിയുന്നതേ ഉള്ളു. ശരിയാകുമോ? ശരിയാകുമോ എന്നുള്ള ആന്തൽ അല്ലെങ്കിൽ ചിന്ത ഇവനാ‌ണ് വില്ലൻ. 
ഞാന്‍ ചെയ്താല്‍ തെറ്റുമോ? എല്ലാവരും എന്നെ തന്നെയാണല്ലോ നോക്കുന്നത്? തെറ്റിപ്പോയാൽ കളിയാക്കുമോ? ഇതുവരെ ഞാൻ ഇത് ശരിയാക്കിയിട്ടില്ല, അതുകൊണ്ട് ഇത്തവണയും ചീറ്റും. എന്നു തുടങ്ങുന്ന അനേകം ചിന്തകളാണ് നമ്മളെ പല മേഖലകളിൽ നിന്നും പുറകോട്ട് വലിക്കുന്ന‌ത്. ഇതിനെല്ലാം കാരണം, നമ്മുടെ ആത്മവിശ്വാസക്കുറവാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്താണ് മാർഗമെന്ന് നോക്കാം.


1. നിങ്ങൾ നിങ്ങളായി തന്നെയിരിക്കുക:
 
പ്രസംഗിക്കുമ്പോൾ പലർക്കും പല ശൈലിയാണ്. ഉദാഹരണത്തിന് വി എസ് അച്യുതാനന്ദനും പിണറായി വിജയനും അവരുടേതായ ശൈലിയുണ്ട്. ഓരോരുത്തർക്കും അവരുടേതായ രീതികളാണുള്ളത്. നിങ്ങളെങ്ങനെയാണോ അതുപോലെ തന്നെ ഇരിയ്ക്കുക. മറ്റൊരാളെ അനുകരിച്ച് പൊലിപ്പിക്കാൻ ആകുന്നതല്ല പ്രസംഗം. സ്വന്തം ശൈലിയിൽ സംസരിക്കാൻ ശീലിക്കുക. എല്ലാവർക്കും അവരുടേതായ കുറവുകളുണ്ടല്ലോ? അതാരുടെയും തെറ്റുമല്ല, അത് മനസ്സിലാക്കി ആത്മവിശ്വാസത്തോടെ പ്രസംഗിക്കുക.

2. ആവശ്യമില്ലാത്തതൊന്നും ചിന്തിക്കണ്ട:

ഒരു കാര്യം തീരുമാനിച്ചാൽ അതിൽ ഉറച്ച് നിൽക്കുക. അതിനിടയിൽ, ഉടലെടുക്കുന്ന പ്രശ്നങ്ങളെ വലുതാക്കാതിരിക്കുക. മറ്റുള്ളവർ എന്ത് വിചാരിക്കും, ശരിയാകുമോ എന്ന് തുടങ്ങിയ മുൻവിധികൾ മനസ്സിൽ നിന്നും മാറ്റിവെയ്ക്കുക. ചെയ്യാൻ കഴിയുമെന്ന ബോധം (ആത്മവിശ്വാസം) ഉണർത്തിയെടുക്കുക. മനസ്സിലും പ്രവർത്തിയിലും പോസിറ്റീവ് ചിന്തകൾ നിറയ്ക്കുക.

3. കഠിനാധ്വാനം:
 
ഏത് കാര്യത്തിനും അതിന്റേതായ പരിശീലനം ആവശ്യമാണ്. കഠിനമായി പ്രയത്നിക്കണം. നമ്മൾ ഒരു കാര്യം അധികമായി ആഗ്രഹിച്ചാൽ അത് നമ്മളെയും തിരിച്ച് ആഗ്രഹിക്കും എന്നാണല്ലോ?. പരിശ്രമിച്ച് കൊണ്ടേയിരിക്കുക. സ്റ്റേജിൽ കയറും മുൻപ് പലതവണ പ്രസംഗിച്ച് നോക്കുക. സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ, ഫ്രീയായി പ്രസംഗിക്കുക.
 
4. മുൻപിലിരിക്കുന്നത് സുഹൃത്തുക്കളാണ്:
 
സ്റ്റേജിൽ കയറിയാൽ പിന്നെ കണ്ണുകൾ പോകുന്നത് വേദിയിലേക്കാണ്. നിറഞ്ഞിരിക്കുന്ന സദസ്സ്. കാണികൾ. ഇതുകണ്ട് ഭയം വേണ്ട. മുൻപിലിരിക്കുന്നത് നിങ്ങളെ സുഹൃത്തുക്കളാണെന്ന് കരുതുക. ശിക്ഷ നടപ്പാൻ വന്ന ജയിൽ വാർഡൻ ആണെന്ന ഭാവം വേണ്ട. അവരിൽ നിന്നും ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളെ സ്വീകരിക്കാനും നെഗറ്റീവിനെ തള്ളാനുമുള്ള കഴിവ് ഒരു പ്രാസംഗികനുണ്ടായിരിക്കണം.
 
നിങ്ങളുടെ കുറവുകള്‍ നിങ്ങള്‍ അറിഞ്ഞാല്‍ മതി. അതിനാല്‍ ആത്മവിശ്വാസത്തോടെ മുന്നേറാം. ഏതു മേഖലയിലും നിങ്ങൾക്ക് വിജയിക്കാം. നല്ലൊരു പ്രാസംഗികനുമാകാം.

Wednesday, 26 October 2016

സഞ്ചാരികളുടെ പറുദ്ദീസയായ നൈനിറ്റാളിന്റെ സവിശേഷതകൾ...

സഞ്ചാരികളുടെ പറുദ്ദീസയായ നൈനിറ്റാളിന്റെ സവിശേഷതകൾ





സഞ്ചാരികളുടെ പറുദ്ദീസയായ നൈനിറ്റാളിന്റെ സവിശേഷതകളാണ്‌ മനോഹരമായ ഭൂപ്രകൃതിയും പ്രശാന്തമായ അന്തരീക്ഷവും. ബ്രിട്ടീഷ്‌ വ്യാപാരിയായിരുന്ന പി. ബാരനാണ്‌ നൈനിറ്റാളിനെ പ്രശസ്‌തിയിലേക്ക്‌ കൈപിടിച്ചു നടത്തിയതെന്ന്‌ പറയപ്പെടുന്നു. ഇദ്ദേഹം 1839ല്‍ ഇവിടെ ഒരു ബ്രിട്ടീഷ്‌ കോളനി സ്ഥാപിച്ചു. നൈനിറ്റാളിന്റെ സൗന്ദര്യം തന്നെയാണ്‌ ബാരനെ ഇതിന്‌ പ്രേരിപ്പിച്ചത്‌. നൈനിറ്റാളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക്‌ പ്രശസ്‌ത ഹനുമാന്‍ ക്ഷേത്രമായ ഹനുമാന്‍ഗര്‍ഹിയും സന്ദര്‍ശിക്കാവുന്നതാണ്‌. നൈനാദേവി ക്ഷേത്രമാണ്‌ പ്രദേശത്തെ മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം. ഇന്ത്യയിലെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്‌.



ഹിമാലയന്‍ മലനിരകളിലാണ്‌ നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയുടെ തടാക ജില്ല എന്ന്‌ അറിയപ്പെടുന്ന നൈനിറ്റാള്‍ കുമൗണ്‍ മലനിരകള്‍ക്ക്‌ ഇടയില്‍ സ്ഥിതി ചെയ്യുന്നത്‌. മനോഹാരിത തുളുമ്പുന്ന തടാകങ്ങളാല്‍ അനുഗൃഹീതമാണ്‌ നൈനിറ്റാള്‍. സ്‌കന്ദപുരാണത്തില്‍ നൈനിറ്റാളിനെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌. ത്രി ഋഷി സരോവര്‍ എന്നാണ്‌ സക്‌ന്ദപുരാണത്തില്‍ നൈനിറ്റാളിനെ വിശേഷിപ്പിച്ചിരിക്കുന്നത്‌.


അത്രി, പുലസ്‌ത്യ, പുലഹ എന്നീ മഹര്‍ഷിമാര്‍ക്ക്‌ യാത്രയ്‌ക്കിടെ നൈനിറ്റാളില്‍ വച്ച്‌ കഠിനമായ ദാഹം അനുഭവപ്പെട്ടു. ഇവര്‍ അവിടെയെല്ലാം പരതിയെങ്കിലും ഒരു തുള്ളി വെള്ളം പോലും കണ്ടെത്താനായില്ല. തുടര്‍ന്ന്‌ ഇവര്‍ ഇവിടെ ഒരു കുഴി ഉണ്ടാക്കുകയും മാനസസരോവര്‍ തടാകത്തില്‍ നിന്ന്‌ വെളളം കൊണ്ട്‌ വന്ന്‌ അതില്‍ നിറയ്‌ക്കുകയും ചെയ്‌തു. അങ്ങനെയാണ്‌ പ്രശസ്‌തമായ നൈനിറ്റാള്‍ തടാകം ഉണ്ടായതെന്നാണ്‌ വിശ്വാസം. ശിവ പത്‌നിയായ സതിയുടെ ഇടതു കണ്ണ്‌ വീണ സ്ഥലത്ത്‌ കണ്ണിന്റെ ആകൃതിയിലുള്ള നൈനി  തടാകം രൂപപ്പെട്ടെന്നും ഐതിഹ്യമുണ്ട്‌.




നൈനിറ്റാളില്‍ നിന്ന്‌ 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കില്‍ബുറി പിക്‌നിക്കിനും മറ്റും പറ്റിയ സ്ഥലമാണ്‌. ഓക്ക്‌, പൈന്‍, റോഡോഡെന്‍ഡ്രോണ്‍ തുടങ്ങിയ മരങ്ങള്‍ ഇടതൂര്‍ന്ന്‌ വളരുന്ന കാടിനകത്ത്‌ വിശ്രമിക്കാനുള്ള അവസരമാണ്‌ കില്‍ബുറി മുന്നോട്ട്‌ വയ്‌ക്കുന്നത്‌. ബ്രൗണ്‍ വുഡ്‌ ഔള്‍, കോളേര്‍ഡ്‌ ഗ്രോസ്‌ബീക്‌സ്‌, വൈറ്റ്‌ ത്രോട്ടഡ്‌ ലാഫിംഗ്‌ ത്രഷ്‌ തുടങ്ങിയവ ഉള്‍പ്പെടെ 580ല്‍ അധികം പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ്‌ ഈ പ്രദേശം. സമുദ്രനിരപ്പില്‍ നിന്ന്‌ 2481 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലരിയകാന്തയാണ്‌ മറ്റൊരു പ്രധാന ആകര്‍ഷണം. ഇവിടെ നിന്നാല്‍ ഈ പ്രദേശത്തിന്റെ മൊത്തത്തിലുള്ള കാഴ്‌ച ലഭിക്കും. നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയാണ്‌ ലരിയകാന്ത. നൈനിറ്റാളില്‍ നിന്ന്‌ ആറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം.


നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്‌ നൈനാ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്ന്‌ 2611 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ എത്താന്‍ കുതിരകളാണ്‌ ഏക ആശ്രയം. ടിഫിന്‍ ടോപ്‌ അഥവാ ഡൊറോത്തീസ്‌ സീറ്റ്‌ പ്രശസ്‌തമായ ഉല്ലാസകേന്ദ്രമാണ്‌. ബ്രിട്ടീഷ്‌ കലാകാരി ആയിരുന്ന ഡൊറോത്തി കെല്ലെറ്റ്‌ ഒരു വാമാനാപകടത്തില്‍ കൊല്ലപ്പെട്ടതിന്‌ ശേഷം അവരുടെ ഭര്‍ത്താവാണ്‌ ഈ പ്രദേശം വികസിപ്പിച്ചെടുത്തത്‌. പ്രകൃതിയോട്‌ ഇണങ്ങിച്ചേര്‍ന്നുള്ള ജീവിതരീതി സഞ്ചാരികള്‍ക്ക്‌ പരിചയപ്പെടുത്തുന്ന ഇക്കോ കേവ്‌ ഗാര്‍ഡന്‍ നൈനിറ്റാളിലെ പ്രശസ്‌തമായ കാഴ്‌ചയാണ്‌.


ലാന്‍ഡ്‌സ്‌ എന്‍ഡാണ്‌ ഇവിടുത്തെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രം. ഖുര്‍പാത്തല്‍ തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ഇതാണ്‌. പച്ചപ്പണിഞ്ഞ താഴ്‌വാരങ്ങളുടെയും നൈനിറ്റാളിന്‌ ചുറ്റുമുള്ള മലനിരകളുടെയും ദൃശ്യചാരുത നമുക്ക്‌ മുന്നില്‍ തുറന്ന്‌ വയ്‌ക്കാനും ലാന്‍ഡ്‌സ്‌ എന്‍ഡിന്‌ കഴിയുന്നുണ്ട്‌. കേബിള്‍ കാറിലാണ്‌ ഇവിടെ എത്തേണ്ടത്‌. 705 മീറ്റര്‍ ദൂരം പിന്നിട്ടാണ്‌ കേബിള്‍ കാറുകള്‍ ലാന്‍ഡ്‌സ്‌ എന്‍ഡില്‍ എത്തുന്നത്‌. ഒരു കേബിള്‍ കാറില്‍ ഒരു സമയം പന്ത്രണ്ട്‌ ആളുകള്‍ക്ക്‌ വരെ യാത്ര ചെയ്യാന്‍ കഴിയും. കേബിള്‍ കാര്‍ യാത്രയ്‌ക്കിടെ മഞ്ഞുമൂടിയ മലനിരകളുടെയും ഹിമാലയത്തിന്റെയും മനോഹാരിത ആസ്വദിക്കാനാകും. ലാന്‍ഡ്‌സ്‌ എന്‍ഡ്‌ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ലഭിക്കുന്ന ഒരു ബോണസ്‌ ആണ്‌ ഇത്തരം കാഴ്‌ചകള്‍.


രാജ്‌ഭവന്‍, മൃഗശാല , ദ ഫ്‌ളാറ്റ്‌സ്‌, ദ മാള്‍, സെന്റ്‌ ജോണ്‍ പള്ളി, പാന്‍ഗോട്ട്‌ എന്നിവയും ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പെടുന്നു. തണ്ടി സഡക്‌, ഗര്‍ണി ഹൗസ്‌, ഖുര്‍പതാല്‍, ഗുവാനോ കുന്നുകള്‍, അരബിന്ദോ ആശ്രമം, എന്നിവയും സന്ദര്‍ശന യോഗ്യമായ സ്ഥലങ്ങളാണ്‌. കാഴ്‌ചകള്‍ കാണുന്നതിന്‌ പുറമെ കുതിര സവാരി , ട്രെക്കിംഗ്‌, ബോട്ടിംഗ്‌ തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യവും നൈനിറ്റാളില്‍ ഉണ്ട്‌.
വിമാനമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റോഡ്‌ മാര്‍ഗ്ഗവും നൈനിറ്റാളില്‍ എത്താവുന്നതാണ്‌. വേനല്‍ക്കാലമാണ്‌ നൈനിറ്റാള്‍ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.
കൂടുതൽ അറിയാൻ   http://malayalam.nativeplanet.com/nainita  സന്ദർശിക്കുക 
കടപ്പാട്: നേറ്റീവ് പ്ലാനറ്റ്